ഒരു സമുദായത്തിന്റെ വളർച്ച അടങ്ങിയിരിക്കുന്നത് അവർ മറ്റു സമുദായങ്ങൾക്കും രാഷ്ട്രത്തിനും ലോകത്തിനും ചെയ്യുന്ന പൊതുനന്മയുടെ അളവനുസരിച്ചാണല്ലോ. സീറോ മലബാർ സമുദായത്തിന്റെ കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ വളർച്ചയുടെ ചരിത്രം അവർ പൊതുസമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി സംഘാതമായി ഏറ്റെടുത്ത പൊതുനന്മ സൃഷ്ടിക്കുന്ന കർമപരിപാടികളാണ്.
കഴിഞ്ഞ 108 വർഷമായി പൊതുനന്മയുടെ വർധനയ്ക്കും രാഷ്ട്രത്തിന്റെ പുരോഗതിക്കും നേതൃത്വം നൽകുന്ന സമുദായ സംഘടനയാണ് കത്തോലിക്ക കോണ്ഗ്രസ്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടിയ ചരിത്രമാണ് സംഘടനയ്ക്കുള്ളത്. സമുദായവും പൊതുസമൂഹവും രാഷ്ട്രപുരോഗതിയെന്ന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുന്പോഴെല്ലാം പ്രസ്തുത ലക്ഷ്യത്തെ ഓർമിപ്പിക്കുക, പ്രാവർത്തികമാക്കുക എന്നതാണ് സീറോമലബാർ സമുദായ സംഘടനയായ കത്തോലിക്ക കോണ്ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
» കർഷക കുടിയിറക്കം
കുറേ വർഷങ്ങളായി വിവിധ സാഹചര്യങ്ങളാൽ പൊതുനന്മയുടെ വികാസത്തിനുവേണ്ടി പ്രവർത്തിക്കേണ്ട മേഖലകളിൽനിന്ന് സീറോമലബാർ സമുദായം എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്തേണ്ട സമയമായിരിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ കാർഷിക വിപ്ലവത്തിനു നേതൃത്വം നൽകിയവരാണ് സമുദായത്തിലെ പൂർവികർ. കുട്ടനാട്ടിലെ ചതുപ്പുനിലത്തെ നെല്ലറയാക്കി മാറ്റിയെടുത്തതിന്റെ ചരിത്രം വിസ്മരിക്കരുത്. മലയോര മേഖലയിലെ പ്രദേശങ്ങളെ അധ്വാനവും മൂലധനവും ഉപയോഗിച്ച് പൊന്നു വിളയിച്ചവരാണ് അവർ. കേരളത്തിന്റെ കാർഷിക മേഖല അവഗണിക്കപ്പെടുന്നുവെന്നാൽ അതിന്റെയർഥം ക്രൈസ്തവസമൂഹം തകരുന്നുവെന്നു മാത്രമല്ല, കേരളത്തിന്റെ സാന്പത്തിക വ്യവസ്ഥിതിയുടെ അടിത്തറ തകരുന്നുവെന്നതും കൂടിയാണ്. ഇതിലൂടെ അനേകായിരം പേരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് ഭരണകൂടം നടിക്കുന്നത് വലിയ കർത്തവ്യവിലോപംതന്നെ.
വന്യമൃഗശല്യവും തെറ്റായ വനം-പരിസ്ഥിതി നിയമങ്ങളും ചെലുത്തുന്ന സമ്മർദംമൂലം കുടിയേറ്റ കർഷകർക്ക് തങ്ങളുടെ ജീവനും ജീവനോപാധിയും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥ വരാൻ കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ അനുവദിക്കരുത്. അങ്ങനെയൊരു ഗതികേടിലേക്ക് മലയോര കർഷകരെ എത്തിക്കുന്നത്, ഇരിക്കുന്ന കൊന്പു മുറിക്കുന്ന വിഡ്ഢിയുടെ പ്രവൃത്തിയാണെന്ന് ഓർമിപ്പിക്കട്ടെ. പുതിയ കൃഷിരീതികൾ പരിചയപ്പെടുത്താനും വന്യമൃഗങ്ങളെ നിയന്ത്രിക്കാനും കാർഷിക വിളകളെ മൂല്യവർധിത വസ്തുക്കളാക്കാനുള്ള സാങ്കേതികവിദ്യ പ്രചരിപ്പിക്കാനും സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കാനും സർക്കാരുകൾക്കു കഴിയണം.
» യുവജന പലായനം
പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവാത്ത വികസനവിരുദ്ധ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനില്ക്കുന്നതുകൊണ്ടാണ് കേരളത്തിലെ യുവജനങ്ങൾ സ്വദേശം വിട്ട് വിദേശത്തേക്കു കുടിയേറുന്നത്. ഇത്തരത്തിൽ യുവജനങ്ങൾ വിദേശത്തേക്കു കുടിയേറിയാൽ അത് രാഷ്ട്രത്തിന് താത്കാലിക ലാഭം മാത്രമാണ് നൽകുക. ഇതിനുള്ള പ്രധാന കാരണം ഏറ്റവും കഴിവുള്ള, നന്മയുള്ള യുവജനങ്ങളാണ് സ്വദേശം വിട്ടുപോകുന്നത് എന്നതുതന്നെയാണ്. വനങ്ങളിൽനിന്ന് മണ്ണ് ഒലിച്ചുപോയി പുഴകൾ അടഞ്ഞുപോകുന്നതുപോലെ, സ്വദേശത്തുനിന്ന് ബുദ്ധിയുള്ളവർ വിദേശത്തേക്ക് ഒലിച്ചുപോയാൽ കേരളത്തിന്റെയും ഭാരതത്തിന്റെയും വളർച്ചാസ്രോതസുകൾ അടഞ്ഞുപോകും എന്ന് പൊതുസമൂഹത്തെ ഓർമിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസിന്റെ ഈ 108-ാം ജന്മദിന സമ്മേളനം ആഗ്രഹിക്കുന്നു. അതിനാൽ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പദ്ധതിയുടെ പ്രാഥമിക പരിഗണനയാകട്ടെയെന്ന് ആവശ്യപ്പെടുകയാണ്. അതിനായുള്ള സാമൂഹിക, രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനുതകുന്ന നടപടികൾ രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കണം.
» മതസൗഹാർദം
മതേതരത്വവും മതസൗഹാർദവും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ മൂല്യങ്ങളാണ്. കാലികസമൂഹത്തിൽ ഇതിന് ഭീഷണികൾ ഉയരുന്നുവെന്നത് ഗൗരവമായി കാണണം. എല്ലാ മതവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം സഹകരിക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുന്പോൾ രാഷ്ട്രപുരോഗതിയിലേക്ക് മുന്നേറും. എല്ലാ മതങ്ങളും പരസ്പര സംഭാഷണങ്ങളിലൂടെയും സൗഹ്യദങ്ങളിലൂടെയും പൊതുനന്മയ്ക്കായി കൈകോർക്കുന്ന സാഹചര്യമുണ്ടാകണം. പരസ്പരം വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. വർഗീയവിദ്വേഷം വളർത്തി അധികാരത്തിലെത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ രാജ്യദ്രോഹപരമാണ്.
» അവകാശസംരക്ഷണം
ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ചെയ്ത വിദ്യാഭ്യാസ, ആതുരസേവാ പ്രവർത്തനങ്ങൾ രാജ്യസ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. യുദ്ധം ചെയ്യുന്ന പടയാളിയും കൃഷിചെയ്യുന്ന കർഷകനും പണിശാലകളിൽ പണിയെടുക്കുന്നവരും നിലനിൽക്കണമെങ്കിൽ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പിന്തുണ വേണം. ഇത് അന്തരീക്ഷത്തിൽനിന്ന് ഉണ്ടാകുന്നതല്ല. പ്രൈമറി വിദ്യാലയങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ അഭ്യസിക്കുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ മുതലായവയുടെ നേതൃത്വം വഹിക്കുന്നവരാണ് യഥാർഥത്തിൽ രാഷ്ട്രസേവകർ. ഇത്തരത്തിൽ രാജ്യത്തെ സ്നേഹിക്കുന്ന സമുദായമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം.
രാജ്യം കാക്കുന്ന സൈനികനും അധ്വാനിക്കുന്ന കർഷകനും പണിശാലയിലെ തൊഴിലാളിക്കും സാങ്കേതികവിദ്യ സംഭാവന ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറ നിർമിക്കുകയും അതു തുടരുകയും ചെയ്യുന്ന സമുദായം അത് ശക്തമായി തുടരുകതന്നെ ചെയ്യും. അതിനായി ഇനിയും കൂടുതൽ സംഘടിക്കും. ഈ സമുദായം ചെയ്ത സംഭാവനകളെ ബോധപൂർവം തമസ്കരിക്കുന്ന നിലപാടുകൾ തിരുത്തണം. മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണങ്ങളിലൂടെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം.നമ്മുടെ സമുദായ ശക്തീകരണവും സമുദായബോധവും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനാണ്. ഒപ്പം, അർഹമായഅവകാശങ്ങളിൽ സമുദായം അവഗണിക്കപ്പെടാതിരിക്കുന്നതിനുമാണ്.
നീതി നടപ്പിലാക്കുന്ന സംവിധാനമായ രാഷ്ട്രീയരംഗത്തെ വിവിധ മേഖലകളിൽ രാഷ്ട്രനിർമാണത്തിനായി യത്നിച്ച അനേകം പിതാമഹന്മാരെ ഓർക്കുന്നു. നിയമനിർമാണരംഗത്തും നിയമനിർവഹണരംഗത്തും ജുഡീഷറിയിലും പ്രവർത്തിച്ച പ്രഗത്ഭരായ സീറോമലബാർ സഭാംഗങ്ങളുടെ സംഭാവനകൾ വരുംതലമുറയ്ക്കും ലഭ്യമാക്കണമെങ്കിൽ ഇനിയും ഇത്തരം മേഖലകളിൽ പുതിയ തലമുറ കടന്നുവരണം. അതിനായി സമുദായം ഒറ്റക്കെട്ടായി നിൽക്കണം, പദ്ധതികൾ ആവിഷ്കരിക്കണം.
108-ാം ജന്മദിന ആഘോഷം ‘സംഘടിത ഊർജം ശക്തീകരണത്തിലൂടെ രാഷ്ട്രനിർമിതിക്കായി വിനിയോഗിക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. പൊതുനന്മയിലേക്ക് നൽകുംതോറും സ്വയവും പൊതുസമൂഹവും വളരുന്നുവെന്ന ലക്ഷ്യം പ്രചരിപ്പിക്കാനും, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്പോൾ രാഷ്ട്രപുരോഗതി സാക്ഷാത്കരിക്കാനും സാധിക്കുമെന്നതിലേക്ക് മുന്നേറാൻ കത്തോലിക്ക കോണ്ഗ്രസ്സ് പ്രതിജ്ഞാബദ്ധമാണ്. കണ്ണൂരിൽ നടക്കുന്ന 108-ാം ജന്മവാർഷിക ആഘോഷങ്ങൾ അതിനെല്ലാം വേദിയാകട്ടെ.